Wednesday, September 8, 2010

My Little Dreams...

                നന്നായി പഠിക്കണം, ഉയര്‍ന്ന ശമ്പളം കിട്ടുന്ന ഒരു ജോലി കിട്ടണം, ധാരാളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം, ജനിച്ചന്നു മുതല്‍ ദുരിതങ്ങള്‍ മാത്രം അനുഭവിച്ച എന്‍റെ അച്ഛനും അമ്മയ്ക്കും, മറ്റു കുടുംബാംഗങ്ങള്‍ക്കും ആടമ്പര പൂര്‍ണ്ണമായൊരു ജീവിതം ഒരുക്കി കൊടുക്കണം, ജീവിതത്തിന്‍റെ അവസാനവര്‍ഷങ്ങള്‍ ഗവേഷണത്തിനായി മാറ്റിവച്ച് കഴിയുമെങ്കില്‍ ഒരു ശാസ്ത്രഞ്ഞനായിത്തീരണം. എന്നിങ്ങനെ ഏതൊരു സാധാരണക്കാരനും തോന്നുന്ന ആഗ്രഹങ്ങളായിരുന്നു എനിക്കുമുണ്ടായിരുന്നത്. 
                               എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ നരകതുല്യമായ ജനറല്‍ വാര്‍ഡുകളും വേര്‍പാടിന്‍റെ മരണമണി മുഴക്കുന്ന     
I C U കളും എന്‍റെ ജീവിതവീക്ഷണങ്ങളെ അപ്പാടെ മാറ്റിമറിച്ചു. സത്യത്തില്‍ ജീവിത യാതാര്‍ത്ഥ്യം തുറന്നു കാണിക്കുന്നതായിരുന്നു ഞാന്‍ കിടന്ന ആശുപത്രികളിലെ മിക്ക ജനറല്‍ വാര്‍ഡുകളും. കാലമാകുന്ന ത്രാസിന്‍റെ ഒരു ഭാഗത്ത് ഞാനുള്‍പ്പടെ
ദാരിദ്ര്യം അനുഭവിക്കുന്നവന്‍റെ ജീവന്‍ തൊടുത്ത് വച്ച് അത് കാലച്ചക്രത്തിനടിയില്‍ വീണു പോകാതിരിക്കാന്‍ മറുഭാഗത്ത് പണമെന്ന കടലാസുകഷണങ്ങള്‍ ശേഖരിക്കാന്‍ കുടുംബക്കാരുടെ  മരണപ്പാച്ചിലുകള്‍, കോടികളുടെ ബാങ്കുബാലന്‍സുകള്‍ ഉണ്ടായിട്ടും ജീവനെന്ന അമൂല്യ ആഗ്രഹത്തെ പിടിച്ചു നിര്‍ത്താന്‍ യാചിക്കുന്ന നിസ്സഹായര്‍, പാവപ്പെട്ടവരുടെ വിലാപങ്ങള്‍ക്ക്‌ നേരേ സ്റ്റെതസ്കോപ്പിന്‍റെ കൂര്‍ത്ത അഗ്രങ്ങള്‍ കൊണ്ട് ചെവിയടച്ചു പിടിച്ച്  
പൊട്ടിത്തെറിക്കുന്ന  അവന്‍റെ ഹൃദയ കമ്പനങ്ങളുടെ താളം ആസ്വദിക്കുകയും ഇറക്കിയ കാശിന്‍റെ പലിശ കണക്കാക്കുകയും ചെയ്യുന്ന മാംസ കച്ചവടക്കാരായ ചില ഡോക്ടര്‍മാര്‍, വേര്‍പാടെന്ന നിത്യസത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അലറിയടിക്കുന്ന ഉറ്റോര്‍, ഉടയോര്‍... സ്വന്തം അമ്മയ്ക്കുവേണ്ടി ഒരു ദിവസം കാവല്‍കിടക്കേണ്ടി വന്നിട്ടുള്ള അമര്‍ഷം മുറു മുറുത്തു തീര്‍ക്കുന്ന മകള്‍. ഭര്‍ത്താവിന്റെ അച്ഛനെ സ്വന്തം അച്ഛനെപ്പോലെ പരിചരിക്കുകയും  ഗ്ലൌസ്സു  പോലുമിടാതെ കിടക്കപ്പുണ്ണില്‍ മരുന്നു പുരട്ടുകയും ഉച്ചിഷ്ട്ടം പോലും വാരാന്‍ തയ്യാറാകുന്ന മരുമകള്‍, ഏതോ അജ്ഞാത ലോകത്തില്‍ നഷ്ട്ടപ്പെട്ടുപോയ മനസ്സിനെ തെരഞ്ഞുപിടിക്കാനുള്ള ശേഷിയിപോലുമില്ലാതെ  വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കിടക്കുന്ന ജീവച്ചവങ്ങള്‍. ജീവിതത്തിന്‍റെ പച്ചയായ ഈ നഗ്ന സത്യങ്ങള്‍ ഗുണിച്ചും ഹരിച്ചും നോക്കിയപ്പോള്‍ ഞാന്‍ എന്നോടും ദൈവത്തോടും ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചു. മറ്റുള്ള രോഗികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഞാന്‍ എത്രയോ ഭാഗ്യവാനാണെന്ന സത്യം ബോധ്യമായി. പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടിയ വലിയ വലിയ അറിവുകളെല്ല സ്വന്തം ചുറ്റുപാടുകളില്‍ നിന്ന് കിട്ടുന്ന ചെറിയ ചെറിയ തിരിച്ചറിവുകളാണ് നമ്മെ മുന്‍പോട്ട് നയിക്കുന്ന ജീവിത ഇന്ധനമായി മാറുന്നതെന്ന് എനിക്ക് മനസ്സിലായി.
                             ഈ തിരിച്ചറിവുകള്‍ എന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്‍കാനുള്ള വ്യഗ്രതയും എന്‍റെ അധ്യാപനത്തിന്‍റെ പ്രധാന ലകഷ്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ എന്‍റെ വിദ്യാര്‍ഥികള്‍ നല്‍കുന്ന 10 A+ കള്‍ കൊണ്ടുമാത്രം ഞാന്‍ തൃപ്തിപ്പെടാറില്ല. അവരുടെ ചിന്തകളെ പിന്തുടര്‍ന്ന് ഹൃദയവിശാലത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. സ്വാര്‍ഥതയുടെ പൈശാചിക കരങ്ങകളില്‍ നിന്ന് അവരെ സംരക്ഷിച്ച് നിസ്വാര്‍ത്ഥതയുടെ വഴികാട്ടികളായി മാറ്റാന്‍ ആഗ്രഹിക്കുന്നു. ഡോക്ടറും, എന്ജിനിയരും, വക്കീലുമെല്ലാം ആയിത്തീരുന്നതിനു മുമ്പ് മനുഷ്യത്വമുള്ള മനുഷ്യനായിത്തീരാന്‍ ഉദ്ബോധിപ്പിക്കുന്നു. 
                                 പാഠപുസ്തകത്തിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം  നിത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യിപ്പിക്കുന്നു. സ്വഭാവത്തിന് കിട്ടുന്ന A+ ആണ് മറ്റേത് വിഷയങ്ങള്‍ക്ക്‌ കിട്ടുന്ന A+ നേക്കാളും മികച്ചത് എന്നു ബോധിപ്പിക്കുന്നു. പഠനവിഷയങ്ങളില്‍ ഇടകലര്‍ത്തി ഇത്തരം പാട്യെതര വിഷയങ്ങളുടെ സന്ദേശം നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ ഒരു മണിക്കൂര്‍ ഇതിനുവേണ്ടി മാത്രം ചിലവഴിക്കുന്നു. 
                               ഇതിന്‍റെ തുടര്‍പ്രക്രിയകളായി 
അസൈന്‍മെന്റുകളും  പ്രാക്ടിക്കല്‍ വര്‍ക്കുകളും നല്‍കുന്നു. ഉദാഹരണമായി പ്രത്യക്ഷ ദൈവമായ അമ്മയുടെ മഹത്തായ സേവനത്തിന്‍റെ  വിലയറിയാന്‍  ഏതെങ്കിലുമൊരു ഒഴിവു ദിവസം അമ്മ ചെയ്യുന്ന മുഴുവന്‍ ജോലികളും ഏറ്റെടുത്ത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അച്ഛന്‍റെ അധ്വാനത്തിന്‍റെ  വിലയറിയാന്‍ ആരെയും ആശ്രയിക്കാതെ നിശ്ചിത ദിവസത്തിനുള്ളില്‍ ഒരു രൂപയെങ്കിലും സ്വന്തമായി സമ്പാദിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. പരിസരത്ത് നരകയാതന അനുഭവിക്കുന്നവരെ  കണ്ടെത്താനും സഹായിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്ന്‌ അന്വേഷിക്കാനും ആവശ്യപ്പെടുന്നു. പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങാണ് അസൈന്‍മെന്‍റ ആയി ശേഖരിക്കപ്പെടുന്നത്. ഇത്തരത്തില്‍ വ്യക്തിത്വവികസനത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കല്പിക്കാത്ത പൊള്ളയായ ഭൗതിക വിദ്യാഭ്യാസം കുറെ ബുദ്ധിരാക്ഷസന്‍മാരെ  സൃഷ്ടിക്കുമെന്നല്ലാതെ വിദ്യാഭ്യസത്തിന്‍റെ അടിസ്ഥാന ആവശ്യമായ വിശ്വമാനവികത എന്ന പരംപൊരുളെ അത് ഭസ്മമാക്കുകയും ചെയ്യും. 
                                       ഇത് ഉണരേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു. എന്തു ചെയ്യാം !.. ദിവസം തോറും പാട്യ പദ്ധതി പരിഷ്ക്കരിച്ചു കൊണ്ടിരിക്കുന്ന നിലവിലെ പരിഷ്ക്കാരികള്‍ ഇതിനെ കുറിച്ച് ചിന്തിക്കാത്തതെന്ത്?. മാത്രമെല്ല അധ്യാപനമെന്ന പേരില്‍ ശാസ്ത്രം പുലമ്പുന്ന കുറെ അദ്ധ്യാപകന്‍മാരെല്ല  നമുക്ക് വേണ്ടത് പകരം പ്രസംഗിക്കുന്ന സല്‍കര്‍മ്മങ്ങള്‍ പ്രവത്തിക്കുന്ന ഗുരുനാഥന്‍മാരെയാണ് നമ്മുടെ സമൂഹത്തിനു വേണ്ടത്. ചെറിയ ക്ലാസുകളിലെ പിഞ്ചു മനസുകളില്‍ നിന്നും ചെലുത്തി തുടങ്ങേണ്ട
വിവേചന ബുദ്ധി അങ്ങ് ബിരുദ ബരുദാനന്തരകോഴ്സുകള്‍ വരെ ദീര്‍ഘിപ്പിക്കുകയും  വേണം. മറ്റു വിഷയങ്ങളെപ്പോലെത്തന്നെ ഈ സദാചാര മര്യാദകള്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളും അച്ചടിച്ചിറക്കി സിലബസില്‍ കൂട്ടിച്ചേര്‍ക്കുക  തന്നെ വേണം. ഇത് പഠിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കപ്പെട്ട ഒരു അദ്ധ്യാപകന്‍ വീതം ഓരോ വിദ്യാലയത്തിലും നിയമിക്കപ്പെടണം. ഈ പ്രത്യേക വിഷയത്തിനു തുടര്‍മൂല്യനിര്‍ണയം വഴി ഗ്രേഡുകള്‍ നല്‍കുന്നു. ഇതിനു പകരമായി നാം നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കട്ടുകള്‍ എന്ന കടലാസു കഷണങ്ങളും ബിരുദ പഠനത്തിനു ശേഷം നാല്‍പ്പതു ദിവസത്തെ സോഷ്യല്‍ വര്‍ക്കിനു നല്‍കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളും നമ്മുടെ സാംസ്കാരിക പൈതൃകത്തെ തുടച്ചു നീക്കുന്ന വെറും തരിശു പേപ്പറുകള്‍ മാത്രമായിരിക്കും.
                                  ജീവനു  തുല്യം സഹപാഠിയുടെ മുഖത്ത് കത്തികൊണ്ട് കീറി, വഴിപിഴച്ച പ്രണയങ്ങളുടെ നഗ്നചിത്രങ്ങള്‍ ബ്ലൂട്ടൂത്തുകളിലൂടെയും നെറ്റിലൂടെയും അയക്കുന്ന തുടര്‍ക്കഥകള്‍ നമ്മുടെ കണ്ണുകള്‍ തുറപ്പിക്കില്ലേ?..
ഇത് പുതിയൊരു സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിക്കുന്ന പദ്ധതി പ്രമാണങ്ങളായി മുഖവിലയ്ക്ക് എടുത്തില്ലെങ്ങിലും വളര്‍ന്നു വരുന്ന നാളെയുടെ തലമുറകളായ നമ്മുടെ സ്വന്തം മക്കളെ നേര്‍വഴിക്ക് നയിക്കാന്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടിയായി കണക്കാക്കിക്കൂടെ?...
                                    മേല്‍പ്പറഞ്ഞ വ്യാമോഹങ്ങളെങ്ങാനും ഒരു ദിവസം ഒരു പൊട്ടഭാഗ്യത്തിനു നടപ്പിലായാല്‍ പ്രസ്തുത സദാചാരമാര്യാദകളുടെ പാഠപുസ്തകത്തില്‍ ഏതെങ്കിലും ഒരു അധ്യായത്തില്‍ ഞാന്‍ ആരോടും കാര്യമായി പങ്കുവെയ്ക്കാത്ത എന്‍റെ കൊച്ചു പരീക്ഷണാനുഭവങ്ങള്‍ കൂട്ടിചേര്‍ക്കപ്പെടുകയില്ലേ എന്നു സ്വപ്നം കാണുന്നു. പരിസരപ്രദേശത്തുള്ള ഒരു വിദ്യാര്‍ഥി പോലും ദാരിദ്ര്യം കൊണ്ടോ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അഭാവം കൊണ്ടോ പഠനം ഉപേക്ഷിച്ച് പോകരുതെന്ന് അതിയായി ആശിക്കുന്നു. മാത്രമല്ല എന്‍റെ ആത്മവിദ്യാലത്തിലെ പൊന്നുമക്കള്‍ 
IIT, IIM, IIST തുടങ്ങിയ ഒന്നാം കിടസ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളായി വരുകയില്ലേ എന്നും ഞാന്‍ സ്വപ്നം കാണുന്നു. 
                               കൂടാതെ നന്‍ണ്ടന്‍കിഴായ എന്ന കൊച്ചു ഗ്രാമത്തിനായി ഒരു ബ്രഹത്തായ ലൈബ്രറി എന്ന സ്വപ്നം ഇന്നും മനസ്സില്‍ നിറവേറാതെ ഒരു ദിവ്യസ്വപ്നമായി നിലകൊള്ളുന്നു. ഈ സ്വപ്ന സാക്ഷത്കാരത്തിനു ഈ ബ്ലോഗ്‌ വഴിതുറക്കുമോ എന്നെനിക്കറിയില്ല....
                               എങ്കിലും ഈ സദുദ്ദേശത്തിനു കരുത്തേകാന്‍, ഞാന്‍ തളരുമ്പോള്‍ എനിക്ക് ഊര്‍ജം പകര്‍ന്നു നല്‍കാന്‍ ഒരു കൂട്ടം ആത്മാര്‍ത്ഥ സുഹൃത്തുക്കളെ ആ സര്‍വ്വശക്തന്‍ ഇതിലൂടെ തരുമെന്ന് കരുതുന്നു. എന്‍റെ കൊച്ചു സ്വപ്നത്തെ നിങ്ങളിലേക്ക് കൂടി എത്തിക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തോടെ വാക്കുകള്‍ ചുരുക്കുന്നു. 
                            ഞാന്‍ ചെയ്യുന്ന ഈ ലതിതമായ പ്രവര്‍ത്തനങ്ങളിലൂടെ എന്‍റെ വിദ്യാര്‍ത്ഥികളെ മുഴുവനായും മാറ്റിമറിച്ചു എന്നെനിക്കു അവകാശപ്പെടാന്‍ സാദ്ധ്യമല്ല പക്ഷെ എന്നെങ്ങിലും ഒരിക്കല്‍ ഞാന്‍ ഇവരുടെ മനസ്സില്‍ വിതറിയ നന്മയുടെ വിത്തുകള്‍ അനുകൂലമായ ഒരു കാലാവസ്ഥയില്‍ പോട്ടിമുളയ്ക്കുക തന്നെ ചെയ്യും.
 അതിവിടെ ധാരാളം തണല്‍മരങ്ങള്‍ വിരിയിക്കും എന്ന്‌ പ്രത്യാശിക്കുന്നു. മിക്കവാറും ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ ഞാന്‍ എന്‍റെ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. ആ സന്ദര്‍ശനങ്ങള്‍ എല്ലാം തന്നെ എന്‍റെ പ്രത്യാശയ്ക്ക്  മധുരം നുകരുന്നതുമാണ്. 
                                ദിവസവും രാവിലെ  ഏഴ് മണിക്ക് എന്‍റെ ആത്മ വിദ്യാലയത്തിലെ കുട്ടികളില്‍ നിന്ന് മുഴങ്ങുന്ന പ്രതിജ്ഞയും പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കണമേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
                            "BCC വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ഞങ്ങളുടെ എല്ലാ വ്യക്തിപരവും കുടുംബപരമായ പ്രശ്നങ്ങളെ മാറ്റിവച്ച് പരിപൂര്‍ണ്ണ ശ്രദ്ധ പഠനത്തിലേക്ക് തിരിക്കും. ഇതിനായി ഇനിയുള്ള ഓരോ നിമിഷവും നിരന്തരധ്വാനം ചെയ്യുകയും പരാജയങ്ങളില്‍ പതറാതെ മുന്നോട്ട് കുതിക്കുകയും ചെയ്യും. 
                                    ഞങ്ങള്‍ എല്ലായ്പ്പോഴും നന്മയുടെ മാര്‍ഗത്തില്‍ മാത്രം സഞ്ചരിക്കുന്നവരും രക്ഷിതാക്കളുടെ പ്രതീക്ഷകളെ നിറവേറ്റുന്നവരുമായിരിക്കും.ഞങ്ങളില്‍ സ്നേഹവും,സത്യവും,സാഹോദര്യവും നിലനിര്‍ത്തി വീടിനും നാടിനും പ്രയോജനകരമാകും വിധം വ്യക്തിത്വത്തിനു ഉടമകളാകുവാന്‍ സര്‍വ്വശക്തനായ പ്രപഞ്ച്സൃഷ്ടാവ് അനുഗ്രഹിക്കേണമേ...." 


1 comment:

  1. Salaam Rafeeque,
    if there a thousands of teachers like you in our land, no doubt- the world will be change, a good change.

    ReplyDelete